Monday, October 28, 2013

കല്ല്യാശ്ശേരി പഞ്ചായത്ത് തല വിജ്ഞാനോത്സവം 
26.10.2013
പി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു പി സ്കൂളില്‍
മേഖലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍
എല്‍ പി വിഭാഗം
1. നന്ദന സോമന്‍     -    ഇരിണാവ് യു പി സ്കൂള്‍
2. ആദിത്യ അശോക്  -    കെ. കണ്ണപുരം എല്‍ പി സ്കൂള്‍
3. സജയ് എസ് എ    -    കെ. കണ്ണപുരം എല്‍ പി സ്കൂള്‍
4. സാന്ദ്ര കെ  - പി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു പി സ്കൂള്‍
5. അഖില്‍ രമേശന്‍    - മാങ്ങാട് എല്‍ പി സ്കൂള്‍
6.കാവ്യ എം    - പി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു പി സ്കൂള്‍
യു പി വിഭാഗം
1. ശ്രീലക്ഷ്മി പി പി            - കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂള്‍
2. നിഥുല പി                   - കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂള്‍
3. സഫീദ കെ സി            - പി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു പി സ്കൂള്‍
4.ജിഷ്ണു സി പി                 - KPRGSGVHSS കല്ല്യാശ്ശേരി
5. രോഷ്ണ കെ                 - ഇരിണാവ് യു പി സ്കൂള്‍ 

Saturday, June 1, 2013

ജണ്‍ 5, ലോകപരിസരദിനം പ്രസംഗക്കുറിപ്പ്



പ്രിയ കൂട്ടുകാരേ,
വീണ്ടും ഒരു പരിസരദിനം വരികയാണ്.ജൂണ്‍ അഞ്ചിനാണ് ലോകം പരിസരദിനം ആയി ആഘോഷിക്കുന്നത്. നമ്മുടെ പരിസ്ഥിതി,നമ്മുടെ പ്രദേശത്ത് വിശേഷിച്ചായാലും ലോകത്ത് മൊത്തത്തിലായാലും, വലിയ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുയാണ്. വായു,ജലം,മണ്ണ് എന്നിവയുടെ മലിനീകരണം , അന്തരീക്ഷ താപനം ,വനം നശീകരണം,പുഴമണല്‍ വാരല്‍ ,വയല്‍നികത്തല്‍ ,എന്നിങ്ങനെ നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ ഒരോ ദിനവും ഉയര്‍ന്ന് വരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുമാണ് പരിസരദിനാചരണം നടത്തുന്നത്.1972 ല്‍ സ്റ്റോക്ക് ഹോമില്‍ ചേര്‍ന്ന ആഗോള പരിസ്ഥിതി സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് ഈ ദിനാചരണം നടത്തുന്നത്. ഈ ദിവസം പരിസ്ഥിതി സംബന്ധമായ വിഷയങ്ങളേ സംബന്ധിച്ച് വിവിധ പഠനങ്ങളും സെമിനാറുകളും ചര്‍ച്ചകളും ക്ളാസ്സുകളും ഒക്കെ നടക്കും. ഭരണാധികാരികള്‍,സന്നദ്ധപ്രവര്‍ത്തകര്‍, ശാസ്ത്രഞ്ജര്‍, ജനകീയ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരൊക്കെ ഇത്തരം പരിപാടികളില്‍ ഏര്‍പ്പെടുന്നു.ലോകം നേരിടുന്ന വിവിധ പരിസ്ഥിതിപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ളവഴി ഇത്തരം കൂട്ടായ അന്വേഷണങ്ങള്‍ തന്നെയാണ്.ആഗോളതലത്തില്‍ ഐക്യ രാഷ്ട്രസഭയുടെ പരിസ്ഥിതിപരിപാടിയായ യു എന്‍ ഇ പി (united nations environment programme) യാണ് പരിസര ദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യത്തിനായി ഒരോ വര്‍ഷവും ഓരോ സവിശേഷ വിഷയം തെരഞ്ഞെടുത്ത് , അതിന്റെ അടിസ്ഥാനത്തിലായിരിക്കും ദിനാചരണം നടക്കുക. യു എന്‍ ഇ പി ഒരോ വര്‍ഷവും തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ അതാത് കാലത്ത് മാത്രമല്ല വരും കാലത്തും പ്രസക്തവും പ്രധാനവുമായിരിക്കും. ആഗോള താപനം,നഗരമാലിന്യങ്ങള്‍, സമുദ്രങ്ങളുടെ ആരോഗ്യം, ഹരിത സമ്പദ് വ്യവസ്ഥ,കര്‍ബ്ബണ്‍ രഹിതലോകം എന്നിവയൊക്കെ വിവിധ കാലത്ത് പരിസര ദിനാചരണത്തിന്റെ വിഷയങ്ങളായി ഭവിച്ചിട്ടുണ്ട്.
ഇക്കൊല്ലം പരിസരദിനാചരണത്തിന് യു എന്‍ ഇ പി നിര്‍ദ്ദേശിച്ചിട്ടുള്ള വിഷയം "ചിന്തിക്കുക , തിന്നുക , സംരക്ഷിക്കുക ; നിങ്ങളുടെ തീറ്റപ്പാട് കുറയ്ക്കുക" എന്നതാണ്. ഇംഗ്ലീഷില്‍ ആണ് ഈ മുദ്രാവാക്യം തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് ഇംഗ്ലീഷില്‍ കേള്‍ക്കുമ്പോളാണ് അതിന്റെ അര്‍ത്ഥം ശരിയായി മനസ്സിലാക്കാനും ഭാഷാപരമായ ഭംഗി പൂര്‍ണ്ണമായി ആസ്വദിക്കാനും കഴിയുന്നത്. Think Eat Save ; Reduce your food print എന്നാണ് ഇംഗ്ലീഷിലുള്ള മുദ്രാവാക്യം.രണ്ട് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലേ ഈ മുദ്രാവാക്യത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാവുകയുള്ളൂ. ആദ്യത്തെ മൂന്ന് വാക്കുകള്‍ കൊണ്ട് ഒരു ഇംഗ്ലീഷ് വാക്യമാണ് അര്‍ത്ഥമാക്കുന്നത്. Think before you eat for save your nature എന്നാണത്. പ്രകൃതിയെ സംരക്ഷിക്കാന്‍ വേണ്ടി തിന്നുന്നതിന്മുമ്പ് ചിന്തിക്കുക എന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്താം.അതിന്റെ അര്‍ത്ഥമെന്തെന്ന് വഴിയേ വിശദീകരിക്കാം. food printഎന്ന വാക്കിനെ നിങ്ങള്‍ എങ്ങനെ മനസ്സിലാക്കും ? foot print എന്ന് കേട്ടിട്ടുണ്ടാവും.കാല്‍പ്പാട് എന്നര്‍ത്ഥം.നമ്മള്‍ നടക്കുമ്പോള്‍ മണ്ണില്‍ പതിയുന്ന അടയാളമാണ് കാല്‍പാടുകള്‍ . നാം ഭക്ഷണം കഴിക്കുമ്പോഴും പ്രകൃതിയില്‍ ഒരു മുദ്ര പതിപ്പിക്കുന്നുണ്ട്. ഭക്ഷണം നാം പ്രകൃതിയില്‍ നിന്നാണല്ലോ ഉത്പ്പാദിപ്പിക്കുന്നത്? അതിനുള്ള വിഭവങ്ങള്‍ ഉത് പാദിപ്പിക്കുമ്പോഴും പിന്നീടത് ഭക്ഷണമായി മാറുമ്പോഴും ഒക്കെ പ്രകൃതിയില്‍ ആഘാതം ഉണ്ടാക്കുന്നുണ്ട്. കാല്‍പ്പാട് പോലെ ഒരടയാളം പതിക്കുന്നു എന്ന് കരുതിക്കോളൂ. ഈ അടയാളമാണ് തീറ്റപ്പാട് . അതൊരു പുതിയ പദമാണ്.ഈ അടയാളം വളരെ ആഴത്തിലുള്ളതാണെങ്കില്‍ അത് മാഞ്ഞ് പോകില്ല. മനോഹരമായ തറയില്‍ നമ്മുടെ കാല്‍പ്പാട് പതിഞ്ഞിട്ട് അത് മാഞ്ഞ് പോയില്ലെങ്കില്‍ തറയുടെ ഭംഗി നഷ്ടപ്പെടില്ലേ? പ്രകൃതിയില്‍ നമ്മള്‍ ഉണ്ടാക്കുന്ന പാടുകള്‍ മായുന്നതാവണം. അപ്പോഴേ പ്രകൃതി അതിന്റെ സ്വാഭാവിക തനിമയും ആരോഗ്യവും വീണ്ടെടുക്കുകയുള്ളൂ എന്നാണ് ഈ മുദ്രാവാക്യംനമ്മോട് പറയുന്നത്.
ചിന്തിക്കുക, തിന്നുക,സംരക്ഷിക്കുക എന്നീ പദങ്ങള്‍ക്ക് കുറച്ച്കൂടി വിപുലമായ അര്‍ത്ഥം കല്‍പിക്കാം . ചിന്തിക്കുക(think)എന്ന പദം എടുക്കുക. എന്തിനെക്കുറിച്ചൊക്കെ ചിന്തിക്കണം എന്നതാണ് ഒന്നാമത്തേത്. ആദ്യമായി ഭക്ഷണത്തെപ്പറ്റിത്തന്നെ. ഭക്ഷണം ഉത്പ്പാദിപ്പിക്കുന്നതിനെക്കുറിച്ച്, അതിനു വേണ്ടി വരുന്ന വിഭവങ്ങളെക്കുറിച്ച്, അതിനായി നീക്കിവയ്ക്കുന്ന അദ്ധ്വാനത്തെക്കുറിച്ച്, ഭൂമിയിലെല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണത്തിന്റെ അളവിനെക്കുറിച്ച്, നിങ്ങള്‍ ഭക്ഷണം കഴിക്കുക്കുമ്പോഴും ആവശ്യത്തിലേറെ ഉപയോഗിച്ച് പാഴാക്കുമ്പോഴും അത് കിട്ടാതെ വരുന്ന ലക്ഷക്കണക്കിന് മനുഷ്യരെക്കുറിച്ച് ഒക്കെ ചിന്തിക്കണം. ഇനി രണ്ടാമത്തെ വാക്ക് എടുക്കുക.ആത് ഭക്ഷിക്കുക (eat) എന്ന് തന്നെയാണ്.ഇവിടെ സാധാരണാര്‍ത്ഥത്തിലുള്ള ഭക്ഷണം കഴിക്കല്‍ മാത്രമല്ല അര്‍ത്ഥമാക്കുന്നത്. എല്ലാത്തരം ഉപഭോഗവും ഇവിടെ അര്‍ത്ഥമാക്കുന്നു. അത് ഭക്ഷണമാകാം,വെള്ളമാകാം, വീട് നിര്‍മ്മിക്കാനുള്ള മണ്ണും കമ്പിയും സിമന്റുമാകാം,മോട്ടോര്‍ വാഹനങ്ങളാകാം.ജീവിതത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന എന്തുമാകാം.അവയെല്ലാം അവധാനതയോടെ മാത്രമേ ഉപയോഗിക്കാവൂ എന്നാണിവിടെ അര്‍ത്ഥമാക്കുന്നത്. അപ്പോള്‍ ആദ്യം പറഞ്ഞ ചിന്തിക്കുക എന്ന വാക്കിനും കുറച്ച്കൂടി വിപുലമായ അര്‍ത്ഥമുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ? ഇതിന്റെ തുടര്‍ച്ചയാണ് സംരക്ഷിക്കുക (save)എന്ന പദം.ഭക്ഷണം പാഴാകരുത് എന്ന് ആദ്യത്തെ അര്‍ത്ഥം പറയാം.അതുകൊണ്ട് അതവസാനിക്കുന്നില്ല. ഭുമിയിലെ സമസ്തവസ്തുക്കളും ചിന്താപുര്‍വമായ ഉപയോഗത്തോടെ സംരക്ഷിക്കണം എന്നാണര്‍ത്ഥം .

ഇങ്ങനെയൊക്കെയാണെങ്കിലും ലളിതമായിപ്പറഞ്ഞാല്‍ ഭക്ഷണത്തെക്കുറിച്ചാണ് ഇക്കൊല്ലത്തെ പരിസരദിനമുദ്രാവാക്യം.അതില്‍ത്തന്നെ ഭക്ഷണം പാഴാക്കുന്നതിനേക്കുറിച്ചാണ് മുഖ്യമായും ഊന്നുന്നത്. ലോകത്താകെ 130 കോടി ടണ്‍ ഭക്ഷണമാണ് ഓരോ വര്‍ഷവും പാഴാകുന്നതെന്ന് യു എന്‍ ഇ പി യുടെ കണക്കുകള്‍ പറയുന്നു. അതേസമയം ആഗോളജനസംഖ്യയുടെ ഏഴിലൊന്ന് പേര്‍ -അതായത് നൂറ് കോടി മനുഷ്യര്‍-പട്ടിണിക്കാരാണ്. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള 20,000 കുട്ടികളാണ് ഒരോ വര്‍ഷവും ഭക്ഷണം കിട്ടാതെ മരിക്കുന്നത്. 2050 ആകുമ്പോള്‍ ലോകജനസംഖ്യ 900 കോടിയായി ഉയരും എന്നാണ് ഇപ്പൊഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് ഭക്ഷണത്തിന് കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടാകാന്‍ പോകുന്നു എന്നര്‍ത്ഥം.
നൂറ് കോടി പട്ടിണിക്കരുള്ള ലോകത്ത് 130 കോടി ടണ്‍ ഭക്ഷണം പാഴാകുന്നതെന്തുകൊണ്ട്,എന്ന ചോദ്യം ചോദിക്കാതെ തരമില്ല. ഭക്ഷണം പാഴാക്കുക എന്നു പറഞ്ഞാല്‍ വിവിധതരം വിഭവങ്ങള്‍ പാഴാകുക എന്നു കൂടി അര്‍ത്ഥമുണ്ട്. ഭക്ഷണം ഉണ്ടാക്കാന്‍ ആവശ്യമായ എല്ലാ വിഭവങ്ങളും ഇതിലൂടെ പാഴാകുന്നു. ഭക്ഷണം ഉണ്ടാക്കാന്‍ എന്തെല്ലാം വേണം? തീര്‍ച്ചയായും കൃഷി നടക്കണം, അതിന് ഭൂമി വേണം, വളവും കീടനാശിനിയും വേണം , അവ ഉണ്ടാക്കുന്നത് രാസവസ്തുക്കള്‍ കൊണ്ടാണ്,അപ്പോള്‍ വ്യവസായങ്ങളും വേണം,കൃഷിക്ക് തിര്‍ച്ചയായും വെള്ളം വേണം. ഇനി നോക്കൂ, ഭക്ഷണം പാഴാകുക എന്ന് പറഞ്ഞാല്‍ ഇവയെല്ലാം പാഴാകുക എന്ന് കൂടി അര്‍ത്ഥമുണ്ട്.ഭുമിയില്‍ ആകെയുള്ള വാസയോഗ്യമായ കരയുടെ 25% വും ഉപയോഗിക്കുന്നത് കാര്‍ഷികാവശ്യങ്ങള്‍ക്കാണ്. ആകെയുള്ള ശുദ്ധജലത്തിന്റെ 70%വും ഭക്ഷണം ഉത്പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. 80% വന നശീകരണത്തിന്റേയും കാരണം ഭക്ഷ്യോത്പ്പാദനമാണെന്ന് യു എന്‍ ഇ പി പറയുന്നു. ആഗോള താപനത്തിന് കാരണമാകുന്ന ഹരിത വാതകോത്സര്‍ജ്ജനത്തിന്റെ 30% ത്തിനും കാരണമാകുന്നത് ഭക്ഷ്യോത്പ്പാദനം തന്നെ. അതാണ് ആദ്യം പറഞ്ഞത്, ഭക്ഷ്യോത്പ്പാദനം പ്രകൃതിയില്‍ വലിയ അടയാളങ്ങള്‍ -അതായത് തീറ്റപ്പാട് സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ ഉണ്ടാകുന്ന ഭക്ഷണമാണ് നഷ്ടപ്പെത്തുന്നത്. ഫ്രഡറിക് ഏംഗല്‍സ് എന്ന ചിന്തകന്‍ പറഞ്ഞ ഒരു വക്യം ഇവിടെ പ്രത്യേകം ഓര്‍മ്മിക്കാവുന്നതാണ് . മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങളും പ്രകൃതിയില്‍ നിന്ന് ആഹാരം ശേഖരിക്കുക മാത്രം ചെയ്യുമ്പോള്‍ മനുഷ്യന്‍ മാത്രമാണ് പ്രകൃതിയില്‍ അദ്ധ്വാനിച്ച് ആഹാരം ഉത്പ്പാദിപ്പിക്കുന്നത്. അങ്ങനെ മനുഷ്യന്‍ പ്രകൃതിയെ മാറ്റിമറിക്കുന്നു. ഇപ്പോഴാകട്ടെ അങ്ങനെ ഉത്പ്പാദിപ്പിക്കുന്ന ആഹാരം നാം പാഴാക്കുകയും ചെയ്യുന്നു. ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുമ്പോള്‍ , ഒരു കഷണം റൊട്ടി ഉത്പാദിപ്പിക്കുമ്പോഴൊക്കെ നമ്മള്‍ ഈ രീതിയില്‍ പ്രകൃതിയെ മാറ്റിമറിക്കുകയാണ്.

വികസിതരാജ്യങ്ങളിലാണ് ഭക്ഷണം കൂടുതലും പാഴാകുന്നത്. അമേരിക്കയില്‍ അവര്‍ ഒരു വര്‍ഷം ഉത്പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ 30% പാഴാക്കുന്നു. ഏകദേശം 4830 കോടി ഡോളര്‍ വിലയ്ക്കുള്ള ഭക്ഷണമാണത്. യു കെ യും അങ്ങനെ തന്നെ. 2.17 കോടി ടണ്‍ ഭക്ഷണമാണ് അവരുടെ ഒരു വര്‍ഷത്തെ ഉത്പ്പാദനം അതില്‍ 67 ലക്ഷവും പാഴാക്കുന്നു. ഏകദേശം 31 %. അമേരിക്കയിലെ 30% എന്നത് 22.2 കോടി ടണ്‍ ആണ്. ഇതിന്റെ കൂടെ കുറച്ചുകൂടി ചേര്‍ ത്താല്‍ - ഒരു 30 കോടി ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ ഉണ്ടെങ്കില്‍ സബ്- സഹാറന്‍ ആഫ്രിക്കയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വിശപ്പടക്കാന്‍ തികയുമത്. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും വ്യത്യസ്ഥ ഘട്ടങ്ങളിലാണ് ഭക്ഷണം നഷ്ടപ്പെടുന്നത്. വികസ്വര രാജ്യങ്ങളില്‍ കാര്‍ ഷിക ഉത്പ്പന്നങ്ങള്‍ ഭക്ഷണമായി മാറുന്ന ഘട്ടത്തിലാണത്രേ കൂടുതലും പാഴാകുന്നത്. വികസിത രാജ്യങ്ങളിലാണെങ്കില്‍ ഭക്ഷണം ഉത്പ്പാദിപ്പിച്ച് പായ്ക്ക് ചെയ്ത് കഴിഞ്ഞാണ്- അതായത് കടകളില്‍ വാങ്ങാന്‍ കിട്ടുന്ന പായ്ക്കറ്റ് ഭക്ഷണം - പാഴാകുന്നത്. അവര്‍ വലിയ നഷ്ടം വരുത്തിവയ്ക്കുന്നുണ്ട്. കാരണം കൂടുതല്‍ വിഭവങ്ങള്‍ അവര്‍ നഷ്ടപ്പെടുത്തുന്നു. ഭക്ഷണം നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതിയും,അവിടുത്തെ തൊഴിലാളികളുടെ അദ്ധ്വാനവും എല്ലാം അവിടെ പാഴാകുന്നു. പായ്ക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക്ക് ഒരു മാലിന്യമായിത്തീരുകയും ചെയ്യുന്നു. ഭക്ഷണം പാഴാകുന്നതിന്റെ കാരണമെന്താണ്?പയ്ക്കറ്റ് ഭക്ഷണം വാങ്ങുന്നത് ഒരു കാരണമാണ്. നമൂക്കവശ്യമുള്ള അളവിലല്ല അപ്പോള്‍ നാം വാങ്ങുന്നത്. ഒരു പായ്ക്കറ്റ് വാങ്ങാന്‍ നാം നിര്‍ബന്ധിതരാവും. ഒരു പരിപ്പുവട കഴിക്കണമെങ്കില്‍ ഗ്രാമത്തിലെ ഒരു ചായപ്പീടികയില്‍ നിന്ന് ഒരെണ്ണം വാങ്ങാന്‍ കഴിയും. നഗരത്തിലെ വന്‍ കിട മാളില്‍ നിന്നാണെങ്കിലോ? അഞ്ചോ ആറോ വട അടങ്ങിയ ഒരു പായ്ക്കറ്റ് വാങ്ങേണ്ടിവരും. അതായത് മനുഷ്യര്‍ വാങ്ങിത്തീനികളകുന്നതാണ് ഒരു പ്രശ്നം.യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഉണ്ടാക്കിത്തീനികളാകുകയാണ് വേണ്ടത്. ഇത് ഇപ്പോള്‍ വളര്‍ന്നു വരുന്ന ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമാണ്. വേറെ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ ജീവിതശൈലിയാണ് ഭക്ഷണം നഷ്ടപ്പെടാനുള്ള കാരണം .
അവസാനമായി, പഴാകുന്ന ഭക്ഷണം നമ്മെ എങ്ങനെ ബാധിക്കുന്നു എന്നു കൂടി നോക്കാം . അത് കത്തിച്ച് കളയുകയാണ് പല രാജ്യങ്ങളിലും ചെയ്യുന്നത്. അപ്പോള്‍ കാര്‍ബണ്‍ ഡൈ ഒക്സൈഡ് ഉണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാം. കത്തിക്കുന്നില്ലെങ്കില്‍ അത് ജീര്‍ണ്ണിക്കും. അപ്പോള്‍ മീഥേന്‍ ആയിരിക്കും ഉണ്ടാവുക .രണ്ടായാലും ആഗോളതാപനത്തിന് അത് കാരണമാകും. പണവും വിഭവങ്ങളും അദ്ധ്വാനവും ചെലവാക്കി ഭക്ഷണം ഉത്പാദിപ്പിക്കുകയും അത് പാഴാക്കി ആഗോളതാപനത്തിനു വഴിവയ്ക്കുകയും ചെയ്യുന്ന തലതിരിഞ്ഞ സ്വഭാവമാണ് നാം കാണിക്കുന്നത്. എല്ലാത്തരം പ്രകൃതിവിഭവങ്ങളും നമ്മള്‍ വലിയ തോതില്‍ ധൂര്‍ത്തടിച്ച് കൊണ്ടിരിക്കുകയാണ്. ഇത് മറ്റ് ജീവികളുടെ നിലനില്‍പ്പിനെപ്പോലും ബാധിക്കുന്നു. പക്ഷികള്‍ , സസ്തനികള്‍, ഉഭയജീവികള്‍ തുടങ്ങിയവയുടെ വംശനാശ നിരക്ക് വ്യവസായ വിപ്ളവത്തിന് മുമ്പുണ്ടയിരുന്നതിനേക്കാള്‍ 100 മുതല്‍ 1000 വരെ മടങ്ങ് കൂടുതലാണിപ്പോള്‍. ഇതാണ് യഥാര്‍ത്തിലുള്ള നമ്മുടെ തീറ്റപ്പാട് .അതു കുറയ്ക്കാതെ തരമില്ല. ചോറുണ്ണുമ്പോള്‍ താഴെ വീണ് പോകാവുന്ന വറ്റ് കുത്തിയെടുത്ത് കഴുകികഴിക്കാന്‍ ഭക്ഷണ സമയങ്ങളില്‍ അടുത്ത് ഒരു സൂചിയും ഒരു പാത്രം വെള്ളവും സൂക്ഷിച്ചിരുന്ന തിരുവള്ളുവര്‍ നമുക്ക് മാതൃകയാകേണ്ടതാണ്.വീട്ടില്‍ നിന്നായാലും പുറമേ നിന്നായാലും ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണിത്. നമ്മുടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, ഏറിയാല്‍ നമ്മുടെ നാട്ടിലുണ്ടാക്കുന്ന ഭക്ഷണം ആണ് നാം ഉപയോഗിക്കേണ്ടത്. ഭക്ഷണം ദൂരെ നിന്ന് വരുമ്പോള്‍ അത് സംസ്കരിക്കുക, പായ്ക്ക് ചെയ്യുക , വാഹനങ്ങളില്‍ കടത്തിക്കൊണ്ട് വരിക എന്നിങ്ങനെ വിവിധതരം പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും. ഇതൊക്കെ നമ്മുടെ തീറ്റപ്പാടിനെ കൂടുതല്‍ ആഴത്തിലുള്ളതാക്കുകയാണ്. ഇപ്പോഴാണെങ്കില്‍ മഴയും വെള്ളവും കുറഞ്ഞുവരികയാണ്. വെള്ളം പോലും കച്ചവടച്ചരക്കാക്കി മാറ്റാന്‍ ഒരുപാട് പേര്‍ ശ്രമിക്കുന്നുണ്ട്. കുടിവെള്ളം വിറ്റ് ലാഭമുണ്ടാക്കാന്‍ വലിയ കമ്പനികള്‍ വരുന്നുണ്ടത്രേ. ജീവിതം കൂടുതല്‍ ദുരിതപുര്‍ണ്ണമാക്കുന്ന നടപടികളാണിവയെല്ലാം . അവയ്ക്കെല്ലാമൊപ്പം ഭക്ഷണം പാഴാകുന്നതിന്റെ പ്രശ്നങ്ങളൂം .അത് തടഞ്ഞേ മതിയാകൂ.

നമുക്ക് വീടുകളില്‍ ചെയ്യാവുന്ന ചില ചെറിയകാര്യങ്ങളുണ്ട്.ചെറുതാണെങ്കിലും അവ നിസ്സാരമല്ല. പലപ്പോഴും അമ്മമാര്‍ ഭക്ഷണം വിളമ്പി വച്ചിട്ട് വിളിക്കും .പലപ്പോഴും കുട്ടികളും പുരുഷന്മാരും മറ്റ് പണികളില്‍ വ്യാപൃതരായിരിക്കും. വിളമ്പി വച്ച് ഭക്ഷണം ഉടനെ കഴിക്കുക എന്നത് പ്രധാനമായ കാര്യമാണ്. അല്ലാത്തപക്ഷം അത് തണുത്ത് പോവുകയോ സ്വാദ് നഷ്ടപ്പെടുകയോ ചെയ്യാം .ഭക്ഷണം പാഴാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതിങ്ങനെയാണ്.യഥാര്‍ത്ഥത്തില്‍ വിശക്കുമ്പോള്‍ സ്വയം ഭക്ഷണം വിളമ്പിക്കഴിക്കുകയാണ് വേണ്ടത്. ആവശ്യത്തിന് മാത്രം ഭക്ഷണം വിളമ്പിയെടുക്കാന്‍ ശീലിക്കണം. പാത്രം സ്വയം കഴുകി വയ്ക്കുകയും വേണം.കേരളത്തില്‍ വെള്ളം പാഴാകുന്നതിനേക്കുറിച്ച് ഇതിനോടകം ധാരളം വാര്‍ ത്തകള്‍ വന്നിട്ടുണ്ട്. വെള്ളം ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കണം;പാത്രം കഴികുമ്പോഴും കൈയും വായുംവൃത്തിയാക്കുമ്പോഴും.വെള്ളത്തിന്റെ ബഹുതല ഉപയോഗം എന്നൊരു സങ്കല്‍പ്പമുണ്ട്. മേല്‍പ്പറഞ്ഞ അവസരങ്ങളില്‍ ഉപയോഗിച്ച വെള്ളം പൂച്ചെടിയുടെ ചുവട്ടിലോ അടുക്കളത്തോട്ടത്തിലേയ്ക്കോ എത്തണം.
ഭക്ഷണവും വെള്ളവും സംരക്ഷിക്കുന്നത് പോലെ തന്നെ മറ്റ് ഉപഭോഗവസ്തുക്കളും ഇന്ധനവുമൊക്കെ സംരക്ഷിക്കപ്പെടണം.വ്യക്തിപരമായി നമുക്ക് വളരെ ചെറിയ കാര്യങ്ങളേ ചെയ്യാന്‍ കഴിയൂ. വലിയമാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരുകളും ഔദ്യോഗിക സംവിധാനങ്ങളും തന്നെ മുന്നിട്ടിറങ്ങണം. എന്നാലും നമുക്ക് ചെയ്യാവുന്നത് നമ്മള്‍ ചെയ്യുകതന്നെ വേണം.
 

Friday, May 10, 2013


അമ്പതുവര്‍ഷം പിന്നിടുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനം



ഡോ. കെ.പി. കണ്ണന്‍




പുത്തനറിവുകളെ ജനകീയവത്കരിക്കുകയും പല വിഷയങ്ങളിലും
ബദല്‍കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്ത ശാസ്ത്രസാഹിത്യ
പരിഷത്തിന്റെ സംഭാവനകള്‍ ഗണ്യമാണ്. ജനകീയ ശാസ്ത്രപ്രസ്ഥാനം
എന്ന നിലയ്ക്ക് ഇനിയും സംഘടനയ്ക്ക് വിഷയങ്ങള്‍ ഏറ്റെടുക്കാനുണ്ട്



കേരള ശാസ്ത്രസാഹിത്യപരിഷത്ത് അതിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഈ സമയത്ത് അതിന്റെ ദര്‍ശനവും പ്രവര്‍ത്തനങ്ങളും കേരള സമൂഹത്തെയും പുറംസമൂഹത്തെയും എങ്ങനെ സ്വാധീനിച്ചു, അല്ലെങ്കില്‍ സ്വാധീനിക്കുന്നുവെന്ന് പല സുഹൃത്തുക്കളും ചോദിക്കുന്നുണ്ട്. 1975 മുതല്‍ 1990 വരെ ഞാന്‍ അതിലെ സക്രിയ പ്രവര്‍ത്തകനായിരുന്നു. പിന്നീട് പരിഷത്തിന്റെ ഒരു സുഹൃത്തായി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടയ്ക്ക് സഹായിക്കുകയും അങ്ങനെ ചെയ്യുമ്പോള്‍തന്നെ അവരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സ്വയംവിമര്‍ശനം എന്നരീതിയില്‍ പലപ്പോഴും ആശയവിനിമയം നടത്തുകയും ചെയ്യുന്നു. ആ സ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ട് ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്.

അല്പം ചരിത്രം


മലയാളത്തില്‍ ശാസ്ത്രസാഹിത്യം വികസിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യണമെന്ന ഉദ്ദേശ്യത്തോടുകൂടി ഏതാനും ശാസ്ത്രജ്ഞരുടെയും അധ്യാപകരുടെയും രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരുടെയും സംഘമായിട്ട് 1962-ല്‍ രൂപവത്കരിച്ച കേരള ശാസ്ത്രസാഹിത്യപരിഷത്ത് 1978 ആകുമ്പോഴേക്കും ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം നയിക്കുന്ന ഒരു സംഘടനയായി വളര്‍ന്നു. സൈലന്റ്‌വാലി പദ്ധതിക്കെതിരെ നിലപാടെടുത്തുകൊണ്ട് കേരളത്തിന്റെ ഊര്‍ജരംഗത്ത് പുതിയൊരു പരിപ്രേക്ഷ്യം അവതരിപ്പിക്കുകവഴിയാണ് പരിഷത്ത് ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങിയത്. പിന്നീട് പരിസ്ഥിതിപ്രശ്‌നങ്ങളുടെ പഠനത്തിനുവേണ്ടി കാര്യമായി പ്രയത്‌നിച്ചു. അതനുസരിച്ച് വികസനമെന്നത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതേവരെ രൂഢമൂലമായ വികസനപരിപ്രേക്ഷ്യം മാറ്റി പുതിയൊരുതലത്തില്‍ ചിന്തിക്കണമെന്നും പരിഷത്തും വാദിച്ചു. ഒപ്പം പരിഷത്ത് അംഗങ്ങളായ അധ്യാപകരുടെ സഹായത്തോടെ സ്‌കൂളുകള്‍ അടിസ്ഥാനമാക്കി കുട്ടികളുടെ ഇടയില്‍ ശാസ്ത്രബോധം സൃഷ്ടിക്കുന്നതിനും പരിഷത്തിന് കഴിഞ്ഞു. ആരോഗ്യരംഗത്ത് ഡോക്ടര്‍മാരുടെയും സാമൂഹികശാസ്ത്രജ്ഞരുടെയും സഹായത്തോടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അതിനുവേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ചും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അതനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിലെ സംഘടനകളുമായിച്ചേര്‍ന്ന് ജനകീയ ആരോഗ്യപ്രസ്ഥാനത്തിന് രൂപംകൊടുത്തു. അഖിലേന്ത്യാ തലത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ സഹായത്തോടെ രൂപവത്കരിച്ച ജ്ഞാനവിജ്ഞാനസമിതി (ബി.വി.ജി.എസ്.) അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനും രൂപം നല്കി. ഊര്‍ജരംഗത്ത്, പ്രത്യേകിച്ച് കേരളത്തിന്റെ പശ്ചാത്തലത്തില്‍ സംവാദത്തിലൂടെ ബദല്‍മാര്‍ഗങ്ങള്‍ക്ക് തുടക്കമിട്ടതും 1970-കളുടെ മധ്യത്തോടെയാണ്. ഇതിനൊക്കെ പുറമേയാണ് വികേന്ദ്രീകൃത ചട്ടക്കൂടിലുള്ള ഒരു വികസന പരിപ്രേക്ഷ്യത്തിന് ശ്രമിച്ചതും ഗ്രാമശാസ്ത്രപരിഷത്ത് എന്ന കൂട്ടായ്മ ഉണ്ടാക്കിയതും. ഈയൊരു അടിത്തറ ഉണ്ടാക്കിയ അവബോധത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ പരിഷത്ത്, പഞ്ചായത്ത് രാജിനെ ശക്തിപ്പെടുത്താന്‍ പലതലങ്ങളില്‍ ഇടപെട്ട് മാതൃകകള്‍ ഉണ്ടാക്കിവരികയും ചെയ്യുന്നു. ഈ പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ പരിഷത്ത് ഒരു പുസ്തകവിപ്ലവംതന്നെ നടത്തി എന്നുപറയുന്നത് അതിശയോക്തിയാവില്ല. കലാജാഥകളില്‍ക്കൂടിയും വീടുവീടാന്തരം കയറിയിറങ്ങിയും സ്‌കൂള്‍, കോളേജ് തലത്തില്‍ പ്രവര്‍ത്തിച്ചും പ്രചാരണത്തിന് പലവിധ സംവിധാനങ്ങള്‍ അവര്‍ കൊണ്ടുവന്നു.


എടുത്തുപറയേണ്ട വ്യക്തികള്‍


പരിഷത്തിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനും ശാസ്ത്രത്തിലെപുത്തനറിവുകളെ ജനകീയവത്കരിക്കുന്നതിനും അതുവഴി ചിന്താമണ്ഡലത്തില്‍ സമൂലപരിവര്‍ത്തനം (പാരഡൈം ഷിഫ്റ്റ്) വരുത്തുന്നതിനും പങ്കുവഹിച്ച പ്രധാനവ്യക്തികള്‍ ആരെന്ന് ചോദിച്ചാല്‍ എന്റെ മനസ്സില്‍ വരുന്നത് മൂന്ന് പേരുകളാണ്. യശശ്ശരീരനായ പി.ടി. ഭാസ്‌കരപ്പണിക്കര്‍, ഡോ. എം.പി. പരമേശ്വരന്‍, പ്രൊഫ. എം.കെ. പ്രസാദ് എന്നിവരാണവര്‍. ഒരു ജനകീയപ്രസ്ഥാനമാക്കുന്നതിന് അടിത്തറയിടുന്നതിനും അനേകം അധ്യാപകരെ പരിഷത്തിലേക്ക് ആകര്‍ഷിക്കുന്നതിനും പി.ടി.ബി. വഹിച്ച പങ്ക് വളരെ വലുതാണ്. എം.പി. ഈയൊരു അടിത്തട്ടിനെ വിപുലീകരിക്കാനും ശാസ്ത്രവിഷയ സംബന്ധിയായ അറിവുകളെ കൂടുതല്‍ ജനകീയവത്കരിക്കാനും സഹായിച്ചു. പുസ്തകപ്രസാധനരംഗത്ത് ഒരു കുതിച്ചുചാട്ടം നടത്താനും കാരണക്കാരനായി. വരാന്‍ പോകുന്ന ഊര്‍ജപ്രതിസന്ധിയെക്കുറിച്ച് എഴുപതുകളില്‍ത്തന്നെ താക്കീത് കൊടുക്കുകയും ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് നിര്‍ദേശിക്കുകയും ചെയ്തയാളാണ് അദ്ദേഹം.

താന്‍ വിശ്വസിച്ച അടിസ്ഥാനപ്രമാണങ്ങള്‍ കൈവിടാതെ അതേസമയം, ഗാന്ധിദര്‍ശനത്തിന്റെ കൂട്ടുപിടിച്ച് പുതിയൊരു ലോകം സ്വപ്നംകാണുകയും അതിനൊരു സൈദ്ധാന്തിക രൂപരേഖ ഉണ്ടാക്കുകയും ചെയ്തു. വ്യക്തിപരമായി ഇതിനദ്ദേഹം കൊടുക്കേണ്ടിവന്ന വില പുരോഗമന ജനാധിപത്യമാണെന്ന് അവകാശപ്പെടുന്ന ഈ സമൂഹത്തിന് ചേര്‍ന്നതല്ല. എം.കെ.പി. എന്നറിയപ്പെടുന്ന എം.കെ. പ്രസാദ് പരിസ്ഥിതിയെ സംബന്ധിച്ചുള്ള തന്റെ അറിവുകളും ആശയങ്ങളും പരിഷത്തിനുള്ളിലും പുറത്തും ശക്തമായി അവതരിപ്പിക്കുകയും പിന്നീട് അവയ്ക്ക് ജനകീയമായ ഒരു സ്വത്വം നല്കാന്‍ സഹായിക്കുകയുംചെയ്ത അതികായനാണ്. വികസനത്തെക്കുറിച്ചുള്ള സംവാദം പരിസ്ഥിതിയെക്കുറിച്ചുംകൂടിയുള്ളതാണെന്ന ആശയം ഇന്ന് കേരളത്തില്‍ സാധാരണമാണെങ്കില്‍ അതിന്റെ ഒരു പ്രധാന, ആദ്യകാല കാരണക്കാരന്‍ എം.കെ.പി. ആണ്. ഇതുമൊരു പാരഡൈം പരിവര്‍ത്തനംതന്നെ. ഇവരോടൊപ്പം നില്‍ക്കാന്‍ ഇനിയും വ്യക്തികളില്ലെന്ന് ഇവിടെ ധ്വനിയില്ല. പുത്തന്‍ 'വിത്തുകള്‍' പാകി പുതിയൊരു 'കൃഷിസംസ്‌കാരം' ഉണ്ടാക്കിയ മുന്‍ഗാമികളായതുകൊണ്ടാണ് ഇവര്‍ വ്യത്യസ്തരാകുന്നത്.

പരിഷത്ത് എന്ന ബദല്‍ പ്രതിരോധശക്തി


പല സുഹൃത്തുക്കളും പ്രത്യേകിച്ച് മാധ്യമരംഗത്തുള്ളവര്‍ പരിഷത്തിനെ വീക്ഷിക്കുന്നത് ഒരു പ്രധാന രാഷ്ട്രീയകക്ഷിയുടെ ഒരു 'പോഷകസംഘടന'യായിട്ടോ കളിയാക്കുന്നത് 'വാലായിട്ടോ' ആണ്. ഒരുതരത്തില്‍ ഇതിനെയൊരു ആക്ഷേപമായി കണക്കാക്കാനേപറ്റൂ. പരിഷത്ത് സ്വീകരിച്ചിട്ടുള്ള ദാര്‍ശനികയിടം ലളിതമായി പറഞ്ഞാല്‍ വിശാലമായ ജനാധിപത്യ,വികേന്ദ്രീകൃത ഇടതുപക്ഷ ചട്ടക്കൂടാണെന്ന് പറയാം. സ്വാഭാവികമായും അതില്‍ ജനകീയത വാക്കിലും പ്രവൃത്തിയിലും ഉണ്ടാവും. അതേസമയം, കേരളത്തിന്റെ രാഷ്ട്രീയസാഹചര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിന്റേതായ ഒരു ആശ്രിതത്വമാണ് ഈ ആക്ഷേപത്തിന് അടിസ്ഥാനം എന്നും പറയുന്നു. കേരളത്തില്‍ പ്രത്യക്ഷമായി രാഷ്ട്രീയചായ്‌വോ പ്രതിപത്തിയോ ഇല്ലാത്തവര്‍ കുറവാണെന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. മുന്‍കാലങ്ങളില്‍ പൊതു ഇടതുതലം എന്നുപറയാവുന്ന അതേസമയം, പല രാഷ്ട്രീയകക്ഷികളില്‍പ്പെടുന്നവരും അല്ലാത്തവരുമായ അംഗങ്ങള്‍ പരിഷത്തിലുണ്ടായിരുന്നു. ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് കൃത്യമായി എനിക്കറിയില്ല. പക്ഷേ, ഞാന്‍ താത്പര്യപ്പെടുന്നത് ഈ പൊതു ഇടതുതലം നിലനിര്‍ത്തുകമാത്രമല്ല പുനരുജ്ജീവിപ്പിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുക എന്നതാണ്.

പടിഞ്ഞാറന്‍ സാമ്പത്തിക കുത്തകകളുടെ (ജനങ്ങളുടെയല്ല) സൃഷ്ടിയായ ഉദാരീകരണത്തെ പരിരംഭണംചെയ്യുന്ന ഇന്ത്യന്‍ വലതുപക്ഷവും ഇപ്പോഴത്തെ ദേശീയ ഭരണസംവിധാനവും ഒരു മധ്യമാര്‍ഗമായ നെഹ്രൂവിയന്‍ സോഷ്യലിസ്റ്റ് ചട്ടക്കൂടിനെയും രാഷ്ട്രീയ, സാമ്പത്തിക പരിപ്രേക്ഷ്യത്തെയും മിക്കവാറും തകര്‍ത്തുകഴിഞ്ഞ സ്ഥിതിയാണിപ്പോള്‍. ഈയൊരു പശ്ചാത്തലത്തില്‍ അടിയന്തരമായി വേണ്ടത് വിശാല ഇടതുപക്ഷ, ജനാധിപത്യ ഇടത്തെ വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അങ്ങനെ വരുമ്പോള്‍ തങ്ങള്‍ യോജിക്കുന്നതും അല്ലാത്തതുമായ ചിന്തകളും വീക്ഷണങ്ങളും ബദല്‍ മാര്‍ഗങ്ങളും പഠിക്കാനും അതേക്കുറിച്ച് സംവാദം നടത്താനും പറ്റിയ അവസരങ്ങള്‍ ഉപയോഗിക്കണം, ഉണ്ടാക്കണം. സംവാദങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ജനവിശ്വാസം കുറഞ്ഞുവരുന്ന ഇടുങ്ങിയ കക്ഷിരാഷ്ട്രീയചിന്തകള്‍ക്കതീതമായ സംഘടനകളുടെയും അറിവും ദര്‍ശനവുംകൊണ്ട് വിശിഷ്ടരായ വ്യക്തികളുടെയും പങ്കാളിത്തം ഉറപ്പാക്കണം. സംഘടനാപരമായും ആശയപരമായും ജനപക്ഷമാതൃകകള്‍ രൂപവത്കരിക്കണമെങ്കില്‍ ധിഷണാശക്തിയുള്ള ചിന്തകളും വീക്ഷണങ്ങളും ചര്‍ച്ചചെയ്യണം. ആസ്ഥാനവിദ്വാന്മാരെമാത്രം ഉള്‍ക്കൊള്ളിച്ചുള്ള സംവാദങ്ങള്‍ക്കൊണ്ട് ഇന്നത്തെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കില്ല.

ചുരുക്കത്തില്‍, ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയുടെ വാലാണെന്നുപറഞ്ഞ് ആക്ഷേപിക്കുന്ന പ്രതികൂല സംസ്‌കാരം സമൂഹത്തെ മുന്നോട്ടുകൊണ്ടുപോവില്ല. നിലപാടുകളാണ് പ്രധാനം. ഒരു ശാസ്ത്രപ്രസ്ഥാനം എന്ന നിലയില്‍ ജനപക്ഷത്തുനിന്നുകൊണ്ട് അറിവിന്റെയും പഠനത്തിന്റെയും സഹായത്തോടെ എടുത്ത പല നിലപാടുകളും (ഉദാ: സൈലന്റ്‌വാലി, ജലമലിനീകരണം, സ്വാശ്രയ കോളേജുകള്‍ എന്ന കച്ചവട സ്ഥാപനങ്ങള്‍, അതിരപ്പിള്ളി, ആരോഗ്യരംഗത്തെ സ്വകാര്യവത്കരണം, ഭൂമി ഒരു പൊതുസ്വത്ത്) മിക്ക രാഷ്ട്രീയകക്ഷികള്‍ക്കും ദഹിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെവരുമ്പോള്‍ പരിഷത്ത് എന്നത് സമൂഹത്തിലെ ഒരു ബദല്‍ പ്രതിരോധശക്തി (Countervailing Power) യായിത്തീരുന്നു. അതുതന്നെയാണ് ഇത്തരം സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സ്വാഭാവികയിടവും ചുമതലയും. ദൈവംതമ്പുരാന്‍വന്ന് ഭരിച്ചാലും ഒരു ബദല്‍ പ്രതിരോധശക്തിവേണം.

കൈകാര്യംചെയ്യേണ്ട വിഷയങ്ങള്‍


പല പ്രധാന വികസനവിഷയങ്ങളിലും പരിഷത്തിന് സംവാദം നടത്താനും അവയെ ജനകീയവത്കരിക്കാനും സാധിച്ചിട്ടുണ്ടെങ്കിലും ജനകീയശാസ്ത്രപ്രസ്ഥാനം എന്ന നിലയ്ക്ക് ശക്തമായി കൈകാര്യംചെയ്യാന്‍ സാധിക്കാതെവന്ന വിഷയങ്ങളും മേഖലകളുമുണ്ട്. അതിലൊന്നാണ് ചുരുങ്ങിവരുന്ന പൊതുയിടം. അതിന്റെ ഭാഗമാണ് പൊതുസമ്പദ്‌വ്യവസ്ഥ, പൊതുമേഖലയുടെ തളര്‍ച്ചയും തകര്‍ച്ചയും എന്നീ വിഷയങ്ങള്‍. വേറൊന്നാണ് പ്രവാസികേരളം. കേരളത്തിന്റെ വികസനത്തെക്കുറിച്ച് 1976 മുതല്‍ തുടര്‍ച്ചയായി പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പരിഷത്ത് പ്രവാസി പ്രശ്‌നങ്ങളെക്കുറിച്ചും പ്രവാസി പണത്തിന്റെ പരിണതഫലങ്ങളെക്കുറിച്ചും കാര്യമായി പഠിക്കുകയോ ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ശ്രമിച്ചിട്ടും കാര്യമായി ഇടപെടാന്‍ കഴിയാതെവന്ന മറ്റൊരു വിഷയമാണ് കേരളസമൂഹത്തിലെ സ്ത്രീകളുടെ പദവിയും പങ്കാളിത്തവും.

ഇതിനെല്ലാമുപരി പരിഷത്തിനെയും പരിഷത്തിന്റെ സുഹൃത്തുക്കളെയും വിഷമിപ്പിക്കുന്ന അല്ലെങ്കില്‍ വിഷമിപ്പിക്കേണ്ട ഒരു പ്രധാനകാര്യം യുവതലമുറയെ എങ്ങനെ സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്താം എന്നതാണ്. വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ (.ടി., .സി.ടി., ബയോടെക്‌നോളജി എന്നിവ) എന്നുപറയുന്ന പുതുമേഖലയിലുള്ള ചെറുപ്പക്കാരെ വേണ്ടത്ര ആകര്‍ഷിക്കാന്‍ പറ്റുന്നുണ്ടോ? ഉദാരീകരണത്തിന്റെ സന്തതികളായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള അനേകം യുവതീയുവാക്കളെ എങ്ങനെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നത് വെല്ലുവിളിയായിത്തന്നെ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. വ്യക്തികളെപ്പോലെ സംഘടനകള്‍ക്കും ജരാനരകള്‍ സംഭവിക്കുന്നു. ഈ കാലഘട്ടത്തിന്റെ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് വേണ്ടത് ഒരു സ്വയംനവീകരണം (Self Renewal) എന്ന തന്ത്രമാണ്. അതിനുള്ള ശാസ്ത്രം ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനുതന്നെ കണ്ടെത്താന്‍ കഴിയുമെന്നാണ് എന്റെ പ്രത്യാശ.


Saturday, March 9, 2013

യൂനിറ്റ് വാര്‍ഷീകവും ബോധവല്‍ക്കരണ ക്ലാസ്സും
ഇരിണാവ് യൂനിറ്റ് വാര്‍ഷീകം 10.03.2013 ഞായറാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ഇരിണാവ് ഹിന്ദു എല്‍.പി.സ്കൂളില്‍ നടക്കും. തുടര്‍ന്ന് "വനിതകളും വികസനവും" എന്ന വിഷയത്തെപ്പറ്റി കേന്ദ്ര നിര്‍വാഹക സമിതി അംഗം ശ്രീ ടി. ഗംഗാധരന്‍ മാസ്റ്റര്‍ ക്ലാസ്സെടുക്കും.